Saturday, 5 December 2015

Tuesday, 1 December 2015

വൻ തേനിച്ച കൃഷി

തേനീച്ച വളര്‍ത്തല്‍


പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.  വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്.  തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്.  നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

തേനീച്ച വളര്‍ത്തല്‍

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി തേനീച്ചകളെ വളര്‍ത്തുന്ന വ്യവസായം. തേനീച്ച വളര്‍ത്തല്‍ ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്. വന്യമായി കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851-ല്‍ ലാങ്സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (Bee space) എന്ന തത്ത്വം ആവിഷ്കരിച്ചതോടുകൂടി ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് 'ബീ സ്പെയ്സ്'. 'ബീ സ്പെയ്സ്' തത്ത്വം അനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും ചെറുകിട വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു.
ഒരു സാധാരണ തേനീച്ചക്കൂടിന്റെ ഭാഗങ്ങള്‍


ഇന്ത്യന്‍ തേനീച്ചകളുടെ ശാസ്ത്രീയ പരിപാലനം
.

ആറ് മി. മീ. 'ബീ സ്പെയ്സ്' പാലിക്കുന്ന 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള (frames) രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് സാധാരണയായി ഉപയോഗിക്കുന്നത്. അടിപ്പലക, അടിത്തട്ട്, മേല്‍ത്തട്ട്, മേല്‍മൂടി, ചട്ടങ്ങള്‍ എന്നിവയാണ് തേനീച്ചക്കൂടിന്റെ പ്രധാന ഭാഗങ്ങള്‍. കൂടാതെ കൂടിന്റെ ഉള്‍വിസ്തൃതി ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള പലക (dummy division board), മുകള്‍ത്തട്ടിലേക്കുള്ള റാണിയുടെ സഞ്ചാരം ഒഴിവാക്കുന്നതിന് ഉതകുന്ന റാണി ബഹിഷ്കരണി (Queen excluder) എന്നിവയും തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങളാണ്. തേനീച്ചക്കൂടുകള്‍ സാധാരണയായി ഒരു മീ. ഉയരമുള്ള കാലുകളിലാണ് സ്ഥാപിക്കാറുള്ളത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ച ഉറുമ്പു കെണികള്‍ (ant panes) സ്ഥാപിക്കുകയോ കീടനാശിനിപ്രയോഗം നടത്തുകയോ ചെയ്യണം.
വിവിധതരം തേനീച്ചക്കൂടുകള്‍
  

പ്രകൃത്യാ മരപ്പൊത്തുകളിലും മറ്റും വന്യമായി കാണുന്ന കൂടുകളില്‍നിന്ന് ഈച്ചകളെ ശേഖരിച്ചോ വളര്‍ത്തുകൂടുകളില്‍നിന്ന് വിഭജനം നടത്തിയോ പുതിയ കൂടുകളിലേക്ക് ഈച്ചകളെ കണ്ടെത്തുന്നു. കൂടുകളില്‍ പുക ഏല്പിച്ച് ഈച്ചകളെ ശാന്തരാക്കിയ ശേഷം മരപ്പൊത്തില്‍നിന്നും മറ്റുമുള്ള ഈച്ചകളോടുകൂടിയ അടകള്‍ മുറിച്ചെടുത്ത് പുതിയ കൂടിലെ ചട്ടങ്ങളില്‍ വച്ചുകെട്ടി കൂടിനുള്ളില്‍ സ്ഥാപിക്കുന്നു. തേനും പൂമ്പൊടിയും അടങ്ങിയ അടകളെയും ഇപ്രകാരം മാറ്റി സ്ഥാപിക്കാറുണ്ട്. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇതിനായി റാണിയെ കണ്ടെത്തി തീപ്പെട്ടിക്കൂടിലോ കമ്പികൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ പെട്ടികളിലോ (Queen cage) ആക്കി കൂടിനുള്ളില്‍ വച്ചുകൊടുക്കാവുന്നതാണ്. ഒന്നുരണ്ടു ദിവസത്തിനുശേഷം റാണി ഈച്ചയെ കൂടിനുളളില്‍ സ്വതന്ത്രമാക്കണം.
തേനീച്ചക്കുടിന്റെ ഉള്‍ഭാഗം
കൃത്രിമമായി തേനീച്ചകളെ കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ഇവയുടെ വളര്‍ച്ചാകാലത്ത് (ഒക്ടോബര്‍-നവംബര്‍) ഈച്ചകളുടെ എണ്ണം വര്‍ധിക്കുമ്പോഴേക്കും, പുതിയ റാണിയെ വിരിയിച്ച് കൂടുപിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുമ്പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുന്നു. പഴയ പെട്ടിയില്‍ പുതുതായി വിരിയുന്ന റാണി സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ കോളനി നശിച്ചുപോകുന്നില്ല. തേനും പൂമ്പൊടിയും ലഭ്യമാകുന്നതിനുള്ള സപുഷ്പിസസ്യങ്ങളും ശുദ്ധജലസ്രോതസ്സുമുള്ള തണല്‍ പ്രദേശങ്ങളാണ് തേനീച്ച വളര്‍ത്തലിന് അനുയോജ്യം. 50 മുതല്‍ 100 വരെ തേനീച്ചപ്പെട്ടികള്‍ 3-6 മീ. അകലത്തിലുള്ള വരികളിലായി തേനീച്ച വളര്‍ത്തല്‍ സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. ഒരേ വരികളിലുള്ള പെട്ടികള്‍ 2-3 മീ. അകലത്തില്‍ കിഴക്കു ദര്‍ശനമായി വയ്ക്കുന്നതാണ് അഭികാമ്യം. കൂടുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നടത്തുന്നത് തേനീച്ചക്കോളനികളുടെ സംരക്ഷണത്തിന് ഉത്തമമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കൂടുകളിലേക്ക് നേരിയ തോതില്‍ പുകയേല്പിച്ച് ഈച്ചകളെ ശാന്തരാക്കിയാണ് കൂടു പരിശോധന നടത്തുന്നത്. ചകിരി വച്ചു തീകൊളുത്തി പുകയുണ്ടാക്കുന്ന പുകയ്ക്കല്‍ യന്ത്രം (smoker) ഇതിനായി ഉപയോഗിക്കുന്നു. ഉളി ഉപയോഗിച്ച് ചട്ടങ്ങള്‍ ഇളക്കിയെടുക്കുന്നത് പരിശോധന സുഗമമാക്കുന്നു. ഇപ്രകാരം കൂടു പരിപാലനം നടത്തുമ്പോള്‍ കുത്തേല്ക്കാതിരിക്കുന്നതിനായി തൊപ്പിയും മുഖംമൂടിയും ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ എണ്ണം, പുഴുക്കളുടെ വളര്‍ച്ച, കൂടിനുള്ളിലെ തേന്‍, പൂമ്പൊടി, രോഗകീടബാധ തുടങ്ങിയവ കൂടുപരിശോധനാസമയത്ത് നിരീക്ഷണവിധേയമാക്കേണ്ടതാണ്.
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തിലെ മധുപ്രവാഹകാലം (honey flow season). ഈ കാലയളവില്‍ തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചക്കൂടുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാകാലഘട്ടത്തിന്റെ (brood ceasing season) തുടക്കമായ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കേണ്ടതാണ്. കൃത്രിമ അട(comb foundation sheet)നല്കി പുഴുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍, ബലഹീനമായ കോളനികളുടെ സംയോജനം, പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് ഈ അവസരത്തില്‍ നടത്തേണ്ട പരിപാലനമുറകള്‍. തേനീച്ചക്കൂടുകളിലെ ആണ്‍ ഈച്ചകളുടെ ക്രമാതീതമായ വര്‍ധനവ് റാണി ഈച്ചയുടെ പ്രത്യുത്പാദനശേഷി കുറയുന്നതിന്റെ സൂചനയായി കരുതാം. ഇത്തരത്തിലുള്ള കൂടുകളില്‍ പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കേണ്ടത് കൂടിന്റെ നിലനില്പിന് അനിവാര്യമാണ്. വളര്‍ച്ചാകാലഘട്ടത്തില്‍ ആരോഗ്യമുള്ള റാണി ഈച്ചകളോടുകൂടിയ കൂടുകളില്‍ പുതുതായി രൂപപ്പെടുന്ന റാണി ഈച്ച വളര്‍ത്തല്‍ അറകള്‍ നശിപ്പിച്ച് കൂട്ടം പിരിയല്‍ ഒഴിവാക്കുന്നതിലൂടെ കൂടുകളില്‍ ഈച്ചകളുടെ എണ്ണം കുറയുന്നതിനെ നിയന്ത്രിക്കുന്നു.
 
തേന്‍ ശേഖരണയന്തൃം    പുകയ്ക്കല്‍ യന്തൃം

മധുപ്രവാഹകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ തേനുത്പാദിപ്പിക്കുന്നതിന് തേനീച്ചക്കൂടുകള്‍ തേന്‍ സ്രോതസ്സുകളായ സസ്യങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ദേശാടന തേനീച്ചക്കൃഷി സമ്പ്രദായം (migratory bee keeping) അവലംബിക്കാവുന്നതാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന കശുമാവും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂവണിയുന്ന റബ്ബര്‍ തോട്ടങ്ങളും മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ പുഷ്പിക്കുന്ന പുളിയും കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സുകളാണ്. മരുത്, മാവ്, പ്ളാവ്, ഏലം തുടങ്ങി നിരവധി സസ്യങ്ങളില്‍നിന്ന് തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കാറുണ്ട്. തളിരണിയുമ്പോള്‍ ഇലത്തണ്ടിലെ ഗ്രന്ഥികളില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന റബ്ബറാണ് കേരളത്തിലെ ദേശാടന തേനീച്ചക്കൃഷിയുടെ അടിസ്ഥാനം.

തേനുത്പാദനകാലത്ത് തേനീച്ചപ്പെട്ടിയിലെ തട്ടുകള്‍ക്കിടയില്‍ 'റാണി ബഹിഷ്കരണി' സ്ഥാപിക്കുന്നത് മേല്‍ത്തട്ടില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടുന്നതിനെ തടയുന്നു. നിരവധി ചെറിയ ദ്വാരങ്ങളുള്ള നാകത്തകിടാണ് റാണി ബഹിഷ്കരണി. ഇവയിലെ ദ്വാരങ്ങളുടെ വലുപ്പം വേലക്കാരി ഈച്ചകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നു. എന്നാല്‍ ഉദരത്തിന് വലുപ്പക്കൂടുതലുള്ള റാണി ഈച്ചയ്ക്ക് ഈ ദ്വാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയില്ല. റാണി ബഹിഷ്കരണി സ്ഥാപിക്കുന്നതുമൂലം ഈച്ചകള്‍ പെട്ടിയുടെ മുകള്‍ഭാഗം തേനും പൂമ്പൊടിയും മാത്രം ശേഖരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇത് മേല്‍ത്തട്ടില്‍ നിന്നുള്ള തേന്‍ശേഖരണം അനായാസമാക്കുന്നു. തേനീച്ചകള്‍ കീഴ്ത്തട്ടിലെ അടകളുടെ മുകള്‍ഭാഗം തേന്‍ശേഖരണത്തിനായും കീഴ്ഭാഗം പുഴു വളര്‍ത്തലിനായുമാണ് ഉപയോഗിക്കുന്നത്. തേനറകളില്‍ തേന്‍ ശേഖരിച്ചശേഷം വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് തേനറകള്‍ അടയ്ക്കുന്നു. 70-75 ശതമാനം അറകള്‍ അടച്ചു കഴിഞ്ഞ അടകളില്‍ നിന്ന് തേന്‍ ശേഖരിക്കാം.
തേനടകള്‍ പിഴിഞ്ഞെടുത്തോ തേന്‍ ശേഖരണയന്ത്രം (Honey extractor) ഉപയോഗിച്ചോ തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കാം. തേനടകള്‍ ചട്ടങ്ങള്‍ സഹിതം കൂടിനു പുറത്തെടുത്ത് തേന്‍കമ്പിയുപയോഗിച്ച് മൂടി ചെത്തി മാറ്റി തേന്‍ശേഖരണയന്ത്രത്തില്‍ സ്ഥാപിച്ച് കറക്കി തേനെടുക്കുന്നത് അടകള്‍ നശിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുന്നു. മധുപ്രവാഹകാലത്ത് തേനുത്പാദനം കൂടുതലുള്ള കൂടുകളില്‍നിന്ന് 5-6 ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കാനാകും.

തേനുത്പാദനകാലത്തെത്തുടര്‍ന്നുള്ള മഴക്കാലത്ത് തേനും പൂമ്പൊടിയും ദുര്‍ലഭമായതിനാല്‍ തേനീച്ചകളെ സംബന്ധിച്ചിടത്തോളം ക്ഷാമകാലമാണ്. ഈ കാലയളവിലെ ഭക്ഷണത്തിനും പുഴുവളര്‍ത്തലിനുമായാണ് തേനീച്ചകള്‍ തേനും പൂമ്പൊടിയും കൂടുകളില്‍ സൂക്ഷിക്കുന്നത്. ആയതിനാല്‍ തേനുത്പാദന കാലയളവിന്റെ അവസാന ഘട്ടത്തില്‍ ക്ഷാമകാലത്തേക്കാവശ്യമായ തേന്‍ പെട്ടിയില്‍ അവശേഷിപ്പിക്കേണ്ടത് കോളനികളെ നിലനിര്‍ത്തുന്നതിനാവശ്യമാണ്. ആഹാര ദൗര്‍ലഭ്യംമൂലം ക്ഷാമകാലത്ത് ഈച്ചകള്‍ വളരെക്കുറച്ച് പുഴുക്കളെ മാത്രമേ വളര്‍ത്താറുള്ളൂ. ഇത് പെട്ടികളില്‍ ഈച്ചകളുടെ എണ്ണം കുറയാനിടയാക്കുന്നു. ഈ കാലയളവില്‍ അംഗസംഖ്യയ്ക്കനുസരിച്ച് അടകളുടെ എണ്ണം ക്രമപ്പെടുത്തി വിഭജന പലക ഉപയോഗിച്ച് കൂടിന്റെ ഉള്‍വിസ്തൃതി കുറച്ച് തേനീച്ചകളെ സംരക്ഷിക്കേണ്ടതാണ്. മാത്രമല്ല, അധികംവരുന്ന അടകള്‍ കൂടിനു പുറത്തെടുത്ത് വായു കടക്കാതെ തട്ടുകള്‍ക്കുള്ളിലാക്കി പാരാ ഡൈക്ലോറോ ബെന്‍സീന്‍ (PDB) എന്ന രാസവസ്തു ഉപയോഗിച്ച് സൂക്ഷിച്ചുവച്ച് അടുത്ത തേനുത്പാദനകാലത്തേക്ക് ഉപയോഗിക്കാം. മഴക്കാലത്ത് ആഹാര ദൗര്‍ലഭ്യം രൂക്ഷമാണെങ്കില്‍ തേനീച്ചകള്‍ക്ക് കൃത്രിമ ആഹാരം നല്കേണ്ടതാണ്. പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ചൂടാക്കിയുണ്ടാക്കുന്ന പഞ്ചസാര പാവ് ആണ് പ്രധാന കൃത്രിമ ആഹാരം. ഈ ലായനി തണുപ്പിച്ച് പരന്ന പാത്രങ്ങളിലാക്കി, മേല്‍മൂടി മാറ്റി ചട്ടങ്ങള്‍ക്കു മുകളില്‍ വച്ച് കൊടുക്കാവുന്നതാണ്. തേനീച്ചകള്‍ ലായനിയില്‍ മുങ്ങിപ്പോകാതിരിക്കാനായി പാത്രങ്ങളില്‍ ചെറിയ മരക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസ്സായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല. പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ തേനീച്ചകള്‍ക്ക് പാല്‍ പ്പൊടി, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് യീസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൃത്രിമ പൂമ്പൊടിയും നല്കാറുണ്ട്.